ഛണ്ഡിഗഡ് : രാജ്യത്ത് പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി പഞ്ചാബ് ഹൈക്കോടതി. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷൻമാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അവകാശങ്ങളും രാജ്യത്തുണ്ടെന്നാണ് ജസ്‌റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുവാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈക്കാര്യം വ്യക്‌തമാക്കിയത്.
മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും, തങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചുകൊണ്ട് 19കാരിയും, 20കാരനും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു വ്യക്‌തിക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം രാജ്യത്തുണ്ടെന്നും, അതില്‍ സമൂഹത്തിനോ, മാതാപിതാക്കള്‍ക്കോ ഇടപെടാനുള്ള അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. വിവാഹപ്രായം ആയില്ലെങ്കിലും പ്രായപൂര്‍ത്തി ആയവര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവര്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കാമെന്ന് കൂട്ടിച്ചേർത്തു. അക്കാര്യത്തില്‍ മറ്റൊരാള്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി.
ഹരജി സമര്‍പ്പിച്ച യുവതീയുവാക്കള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 20ആം തീയതിയോടെ പെണ്‍കുട്ടി യുവാവിനൊപ്പം താമസം തുടങ്ങി. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസില്‍ സമീപിച്ച സാഹചര്യത്തിലാണ് ഇരുവരും കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് വ്യക്‌തമാക്കിയ കോടതി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഫത്തേഗഡ് സാഹിബ് സീനിയര്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also : യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ