പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും

By Syndicated , Malabar News
thaha_alan
Ajwa Travels

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. താഹ ഫസലിന്റെ ജാമ്യാപേക്ഷയും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് ഇന്ന് വാദം നടക്കുക. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകന്‍ ജയന്ത് മുത്ത് രാജ് കഴിഞ്ഞ വാദത്തില്‍ കോടതിയെ അറിയിച്ചിരുന്നു. പോലീസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്‌തകങ്ങളാണ്. അന്വേഷണ സംഘം ആരോപിക്കുന്നത് പോലെ ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നുമാണ് താഹ ഫസലിന്റെ വാദം.

എന്നാൽ പ്രതികള്‍ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നാണ് എന്‍ഐഎ ഇന്നലെ കോടതിയില്‍ വാദിച്ചത്. ലഘുരേഖകളും ചില പോസ്‌റ്ററുകളും കണ്ടെത്തിയെന്നത് കൊണ്ട് മാത്രം നിരോധിത സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. സാഹചര്യ തെളിവുകളുടെ കൂടെ അടിസ്‌ഥാനത്തിലാണ് പ്രതികള്‍ സിപിഐ-മാവോയിസ്‌റ്റ് സംഘടനയിലെ അംഗങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത് എന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന്റെ മറുപടി.

കേസിൽ ഈ മാസം 24ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച് താഹയുടെ ജാമ്യാപേക്ഷ നീട്ടാനായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ കേന്ദ്ര അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത് തെറ്റാണെന്നും ഫോറന്‍സിക് റിപ്പോര്‍ട് സമര്‍പ്പിക്കുക മാത്രമാണ് സെപ്റ്റംബര്‍ 24ന് ചെയ്യുകയെന്നും താഹ ഫസലിന് വേണ്ടി ഹാജരായ അഡ്വ. ജയന്ത് മുത്തുരാജ് സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം മുന്‍ നിര്‍ത്തി ജാമ്യത്തിനായുള്ള താഹയുടെ ഹരജിയും അലനെതിരായ എന്‍ഐഎ ഹരജിയും തീര്‍പ്പാക്കാമെന്ന് കോടതി അറിയിച്ചിരുന്നു. കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജയന്ത് മുത്തുരാജ് എതിര്‍ വാദം ഉന്നയിച്ചതോടെ കേസ് ബുധനാഴ്‌ച ആദ്യ കേസായി പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി. ബുധനാഴ്‌ച കേസ് വാദത്തിന് എടുക്കുമ്പോള്‍ വിചാരണക്കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുമോ എന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഒരേ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ഹൈക്കോടതി വേര്‍തിരിച്ച് കണ്ടതെന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. ജാമ്യം കിട്ടിയ അലനെയും കിട്ടാത്ത താഹയെയും കോടതി ഒരുപോലെ കണ്ടത് എവിടെയൊക്കെയാണ് എന്നും താഹയുടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. 2019 നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും യുഎപിഎ ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ഇരുവർക്കും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജനുവരിയില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Read also: സന്യാസി നരേന്ദ്ര ഗിരിയുടെ മരണം; സിബിഐ അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE