ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ അന്വേഷിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരിഷത്ത് നേരത്തെതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്‌ച വൈകീട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയിൽ നിന്ന് പുറത്തു വരാത്തതിനാൽ ശിഷ്യൻമാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്‌മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.
നരേന്ദ്ര ഗിരിയുടെ ആത്‌മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ശിഷ്യന്‍ ആനന്ത് ഗിരി, പ്രയാഗ്‌രാജ് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ആദ്ധ്യ തിവാരി, ഇയാളുടെ മകന്‍ സന്ദീപ് തിവാരി എന്നിവരെ 12 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
വഞ്ചനയും സാമ്പത്തിക കെടുകാര്യസ്‌ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ നേരത്തെ ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, ഗുരുജിക്ക് ആത്‌മഹത്യ ചെയ്യാനാവില്ലെന്നും ഇത് തനിക്കെതിരായ ഗൂഢാലോചന ആണെന്നുമാണ് ആനന്ദ് ഗിരിയുടെ വാദം.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്