കൊച്ചി: നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്‌റ്റിൽ. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപയോക്‌താക്കൾക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.
തൊടുപുഴ വണ്ണപ്പുറം സ്വദേശി റസല്‍ മുഹമ്മദ്, തൃക്കാക്കര സ്വദേശി നജീബ് എന്നിവരാണ് അറസ്‌റ്റിലായത്. നജീബിനെ ഇന്നലെയും റസല്‍ മുഹമ്മദിനെ ഇന്ന് രാവിലെയുമാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റി നൽകിയിരുന്നു.
തൃക്കാക്കര ജഡ്‌ജി മുക്കിലെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്‌സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. കൊച്ചി നഗരത്തിൽ സമാന്തര എക്‌സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തിൻറെ അടിസ്‌ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന നടത്തിയത്.
തൃക്കാക്കരയിൽ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം കൊച്ചിയിലെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി.
റസൽ മുഹമ്മദിനെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്ന് പോലീസ് വ്യക്‌തമാക്കി.
വിദേശ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ റൂട്ടിംഗ് ഉപയോഗിച്ച് നിരക്ക് കുറച്ചു നല്‍കി ആയിരുന്നു ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഏത് രാജ്യത്ത് നിന്നുള്ള ഫോൺ കോൾ ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും ഇത് ഉപയോഗിച്ചാല്‍ പോലും കണ്ടെത്താന്‍ സാധിക്കില്ലെന്നും അധികൃതർ പറയുന്നു.
Read Also: കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കും