എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്‌റ്റഡിയിലാണ്. ഉടമകളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
മജ്‌ലിസിൽ നിന്നും കുഴിമന്തികഴിച്ച 65 പേരാണ് ആകെ ചികിൽസ തേടിയിട്ടുളളത്. 28 പേര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിൽസയിൽ കഴിയുന്നത്. കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. ചര്‍ദ്ദിയും,വയറിളക്കവും, കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയേറ്റ ഒൻപതു പേർ പ്രദേശത്തെ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. ദേശീയ പാതയോരത്ത് സ്‌ഥിതി ചെയ്യുന്ന ഹോട്ടലില്‍ യാത്രക്കിടെ ഭക്ഷണം കഴിച്ചവരാണ് ഏറിയ പങ്കും. കോഴിക്കോട്ടടക്കം ആളുകള്‍ ചികിൽസ തേടി.
തിങ്കളാഴ്‌ച ഉച്ചക്ക്‌ശേഷം ഭക്ഷണം കഴിച്ചവരിലാണ് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടത്. മാംസം ഭക്ഷിച്ചതാണ് ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മജ്‌ലിസ് ഉടമകളുടെ മറ്റൊരു ഹോട്ടലിൽ നിന്ന് പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.
ഇന്നലെ ആകെ 189 സ്‌ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. 37 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
Most Read: സ്വവർഗ വിവാഹം നിയമവിധേയം ആക്കണമെന്ന് ഹരജി