മലപ്പുറം: ബസിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ യാത്രക്കാരൻ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്കേറ്റു. പാല അയർകുന്നം സ്വദേശി കെഎസ് സന്തോഷിനാണ് ബസിന്റെ പിന്നിലെ ഗ്ളാസ് തകർന്ന് പരിക്കേറ്റത്.
ഇരിട്ടിയിൽ നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിൽ മദ്യപിച്ച് കയറിയ യാത്രക്കാരനോട് കണ്ടക്‌ടർ ടിക്കറ്റെടുക്കാൻ ആവശ്യപെട്ടതോടെയാണ് സംഭവം വഷളായത്. ടിക്കറ്റെടുക്കാൻ യാത്രക്കാരൻ തയ്യാറായില്ല. തുടർന്ന് ഇയാൾ കണ്ടക്‌ടറോട് തട്ടി കയറുകയും ചെയ്‌തു.
പിന്നീട് ഇയാളെ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യാത്രക്കാരൻ ബസിന്റെ പിൻ ഗ്ളാസിന് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു . കല്ലേറിൽ സന്തോഷിന്റെ മുഖത്താണ് പരിക്കേറ്റത്. മുറിവിൽ 24 തുന്നുണ്ട്. ഇയാൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി കൽപകഞ്ചേരി സിഐ റിയാസ് രാജ പറഞ്ഞു.
Most Read: ‘കള്ളന്റെ താടി’; റഫാലിൽ വീണ്ടും മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി