മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ ജൂലൈ ആറുവരെ നീട്ടി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് 28നാണ് ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന സ്വാമിയുടെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ജൂലൈ ആറുവരെ ആശുപത്രിയില്‍ തുടരാന്‍ ജസ്‌റ്റിസുമാരായ എസ്എസ് ഷിണ്ഡെ, എന്‍ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയത്. ജൂലൈ അഞ്ചുവരെയായിരുന്നു നിലവിൽ സ്വാമിക്ക് ചികിൽസ അനുവദിച്ചിരുന്നത്.
2018 ജനുവരി ഒന്നിന് പൂനെക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് ഭീമാ കൊറഗാവ് യുദ്ധ സ്‌മാരകത്തിന് സമീപം സംഘർഷമുണ്ടായത് എന്ന ആരോപണത്തെ തുടർന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകരെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരോടൊപ്പമാണ് സ്‌റ്റാൻ സ്വാമിയെയും അറസ്‌റ്റ് ചെയ്‌തത്. ഇദ്ദേഹത്തിന് സിപിഎം (മാവോയിസ്‌റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും സംഘർഷത്തിന് പ്രേരണ നൽകിയെന്നുമാണ് എൻഐഎ ആരോപിക്കുന്നത്.
Read also: ആൾകൂട്ടക്കൊല; ത്രിപുരയിൽ അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി