പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
സ്‌കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിർത്തിയാണ് ഹാഷിം കൂട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. പിന്നാലെ മരണവാർത്തയാണ് സുഹൃത്തുക്കൾ അറിയുന്നത്. ഹാഷിം അമിത വേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്.
തിരുവനന്തപുരത്തേക്കാണ് അനുജ സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര പോയത്. അനുജയെ ഹാഷിം കൂട്ടികൊണ്ടുപോകുമ്പോൾ മറ്റു അസ്വാഭാവികതകൾ ഉണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകർ പറയുന്നത്. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അധ്യാപകർ പറയുന്നു. തങ്ങൾ ആത്‍മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സഹ അധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്.
അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. കായംകുളം- പുനലൂർ റോഡിലെ സ്‌ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!