തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികൾ, ഇ-സഞ്‌ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്‌ടർമാർ പൂർണമായും ബഹിഷ്‌കരിക്കും. രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിൽക്കും.
വെള്ളിയാഴ്‌ച പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണയും പഠന നിഷേധജാഥയും നടത്തും. മെഡിക്കൽ കോളേജ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ അവഗണനയോടുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്‌ച മുതൽ സ്വയമുള്ള പഠനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകാത്‌മകമായി അധ്യാപകർ സ്വന്തം മെഡിക്കൽ പഠനപുസ്‌തകങ്ങൾ പ്രിൻസിപ്പാളിനെ തിരിച്ചേൽപ്പിക്കും.
തിങ്കളാഴ്‌ച എല്ലാ മെഡിക്കൽ കോളേജ് അധ്യാപകരും നിരാഹാരം അനുഷ്‌ഠിച്ചുകൊണ്ടാകും ഡ്യൂട്ടി ചെയ്യുക. ഒൻപതാം തീയതി എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുമ്പിലും മെഴുകുതിരി കൊളുത്തി സമരം നടത്തും.
ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടൻ നടപ്പാക്കുക, എൻട്രി കേഡറിലെ അപാകതകൾ പരിഹരിക്കുക, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാനുള്ള തീരുമാനങ്ങൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്‌ടർമാർ ഉന്നയിക്കുന്നത്.
നിലവിൽ രോഗീപരിചരണത്തെ ബാധിക്കാത്ത വിധമുള്ള സമര പരിപാടികളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സമര പരിപാടിയിലേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
Most Read: കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്