തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ കൂടുതൽ അന്വേഷണത്തിനായി രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോ. അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാകുമെന്നും പിസി ചാക്കോ വ്യക്‌തമാക്കി.
പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി വേണം. അതില്‍ എന്‍സിപിയോ ഇടതുപക്ഷമോ ഇടപെടില്ല. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പിസി ചാക്കോ പറഞ്ഞു.
ശശീന്ദ്രന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ല. വസ്‌തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരും രാജിവെയ്‌ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവെയ്‌ക്കൂവെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
Also Read: രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ വിലക്ക്