ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അശ്വാഭ്യാസ(ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ മൂന്ന് ജമ്പർമാരിൽ ഒരാളാണ് കെർമോൻഡ്.
ജൂൺ 26ന് നടത്തിയ എ സാമ്പിൾ ടെസ്‌റ്റിലാണ് കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്നാണ് ടോക്യോയിൽ തന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയായിരുന്ന താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ തന്റെ ബി സാമ്പിൾ ഫലം പരിഗണിക്കണമെന്ന് കെർമോൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഒളിമ്പിക്‌സിലെ ഓപ്പണിങ് മൽസരത്തിൽ ആതിഥേയരായ ജപ്പാനാണ് ആദ്യ ജയം സ്വന്തമാക്കിയത്. സോഫ്റ്റ് ബോളിൽ ഓസ്‌ട്രേലിയയെ 8–1 ന് തോൽപ്പിച്ചു കൊണ്ടാണ് ജപ്പാൻ ആദ്യ വിജയം കുറിച്ചത്.
ഇതിനിടെ ഒളിമ്പിക്‌സ് വില്ലേജിലെ കോവിഡ് വ്യാപനവും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ജപ്പാനിലെ പകുതിയിലേറെ പേർ ഒളിമ്പിക്‌സ് നടത്തിപ്പിന് എതിരാണെങ്കിലും ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്‌തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്.
എന്നാൽ കോവിഡ് പശ്‌ചാത്തലത്തിൽ 42 വേദികളിൽ 3 വേദികളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം. നേരത്തെ നടന്ന ജപ്പാൻ- ഓസ്‌ട്രേലിയ സോഫ്റ്റ് ബോൾ മൽസരത്തിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.
Most Read: അനന്യ കുമാരിയുടെ മരണം; ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും