കൊച്ചി: ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്‌മ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കിയിട്ടുണ്ട്.
ലിംഗമാറ്റ ശസ്‍ത്രക്രിയ നടത്തിയതില്‍ ഡോക്‌ടറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ച സംഭവിച്ചതായി അനന്യ കഴിഞ്ഞ ആരോപണം ഉയർത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയയ്‌ക്ക് വിധേയയായത്. ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് അനന്യ നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞ അനന്യ ശസ്‍ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്‌മഹത്യ.
അതേസമയം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്‍ത്രക്രിയ നടത്തിയ ഡോക്‌ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നുവെന്നും പരാതിയിൽ വ്യക്‌തമാക്കുന്നു.
ആരോപണത്തിന്റെ അടിസ്‌ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പോലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്‌ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും. കൂടാതെ പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്‍ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും സംഭവത്തിൽ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
ഇന്നലെ രാത്രിയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
Most Read: എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും