കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്‍സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
പദ്‌മാകരനും എൻസിപി പ്രവർത്തകൻ രാജീവിനും എതിരെ കുണ്ടറ പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി എകെ ശശീന്ദ്രന്റെ കേസിലെ ഇടപെടൽ പുറത്തു വന്നതിന് പിന്നാലെ ഇന്നലെയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്‌തത ഇല്ലെന്ന് പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്.
അതേസമയം ഉൾപാർട്ടി പ്രശ്‌നങ്ങളെ തുടർന്നുള്ള വ്യാജ പരാതി എന്നാണ് പദ്‌മാകരന്റെയും അനുകൂലികളുടെയും വിശദീകരണം. സംഭവത്തെ പറ്റി അന്വേഷിക്കാൻ എൻസിപി സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തുന്നുണ്ട്.
കേസിൽ പോലീസിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ദക്ഷിണ മേഖല ഐജി ഹർഷിതയ്‌ക്കാണ് അന്വേഷണ ചുമതല. പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ലെന്നും മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പോലീസ് ഉണർന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
Most Read: രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്