കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണനയിലുള്ള തോമസ് ഐസക്, കിഫ്‌ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണെന്ന് പിസി ജോർജ് വിമർശിച്ചു.
‘നാലര ലക്ഷം കോടി കടം ഉണ്ടാക്കിവെച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്. വോട്ടും ചോദിച്ച് ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണ് പത്തനംതിട്ടയിൽ മൽസരിക്കുന്നത്? സംസ്‌ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്‌ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാ. ഐസക് ഉണ്ടാക്കിയതാണ് കിഫ്‌ബി. ഇങ്ങോട്ട് വരട്ടെ, ഞാൻ ജയിപ്പിച്ച് തരാം’- പിസി ജോർജ് പറഞ്ഞു.
അതേസമയം, പത്തനംതിട്ടയുടെ സിറ്റിങ് എംപിയായ കോൺഗ്രസ് നേതാവ് ആന്റോ ആന്റണിയെയും പിസി ജോർജ് വിമർശിച്ചു. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്ന് പിസി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മൽസരിക്കുന്നതിൽ സന്തോഷമുണ്ട്. മൽസരിച്ചാൽ ജയിച്ചെന്ന് കരുതിയാൽ മതിയെന്നും അതിൽ തർക്കമില്ലെന്നും പിസി ജോർജ് പറഞ്ഞു.
Most Read| ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്