ന്യൂഡെൽഹി: പാർലമെന്റിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ പ്രമേയങ്ങൾക്ക് നിയന്ത്രണം. പെഗാസസും കോവിഡിൽ സർക്കാരിന്റെ വീഴ്‌ചയും ചർച്ചയ്‌ക്കെടുത്തില്ല. പെഗാസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതി നൽകിയില്ല. നേരത്തെ പെഗാസസ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു തള്ളിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. രാഷ്‌ട്രപതിയുടെ അഭിസംബോധനയുടെ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഏത് വിഷയവും ഉന്നയിക്കാമെന്നാണ് സർക്കാർ നിലപാട്.
ഇക്കാര്യത്തിൽ രാജ്യസഭയുടെ ഭാഗത്ത് നിന്നോ സർക്കാരിന്റെ ഭാഗത്ത് നിന്നോ വിശദീകരണം ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പടെ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എളമരം കരീം അടക്കമുള്ളവർ പെഗാസസ് വിഷയവും കോവിഡ് പ്രതിസന്ധികാലത്ത് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രമേയങ്ങൾ നൽകിയിരുന്നു.
പക്ഷേ, പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ഭേദഗതി പ്രമേയങ്ങൾക്ക് സഭ അനുമതി നൽകിയില്ല. കാർഷിക വിഷയങ്ങൾ അടക്കമുള്ള മറ്റ് വിഷയങ്ങളിൽ പ്രതിപക്ഷം നൽകിയ ഭേദഗതി നിർദ്ദേശങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ അടിയന്തര പ്രമേയ നോട്ടീസ് നൽകിയപ്പോഴും പെഗാസസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ സഭയ്‌ക്ക് അകത്തോ പുറത്തോ പ്രതികരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ആയിരുന്നു കേന്ദ്ര സർക്കാരിന്റെ ന്യായീകരണം.
Also Read: