തിരുവനന്തപുരം : വാഹന അപകട കേസുകളില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വാഹന അപകട കേസുകളില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ എതിര്‍ കക്ഷികളാകുന്ന കേസുകളില്‍ വിധി നടപ്പാക്കുന്നതിലെ കാലതാമസം കൊണ്ട് സര്‍ക്കാരിന് വലിയ തുകയാണ് പലിശ ഇനത്തില്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അഭിഭാഷകരും ഉദ്യോഗസ്ഥരും തങ്ങളുടെ ഭാഗത്തു നിന്നും വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച ഉണ്ടാകില്ലെന്നും പിഴയായി വലിയ തുക കെട്ടി വെക്കേണ്ടി വരില്ലെന്നും സത്യവാങ്മൂലത്തിലൂടെ ഉറപ്പ് നല്‍കണം. അതില്‍ പിന്നീട് വീഴ്ച വരുത്തുന്നവര്‍ പിഴ ഒടുക്കേണ്ടി വരും. സര്‍ക്കാര്‍ അഭിഭാഷകര്‍ വിധി പകര്‍പ്പ് ഇൻഷ്വറൻസിന് കൈമാറുന്നതിലും, വിധി പകര്‍പ്പ് ലഭ്യമാക്കി വിധിയില്‍ പറഞ്ഞ തുക കോടതിയില്‍ കെട്ടി വെക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീഴ്‌ച കാണിക്കുന്നതിനാലാണ് പുതിയ തീരുമാനം. ഈ വീഴ്‌ച മൂലം സര്‍ക്കാറിന് കോടതിയില്‍ വലിയ തുക പിഴയൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ധനകാര്യ വകുപ്പ് പുതിയ തീരുമാനമെടുത്തത്. പുതിയ ഉത്തരവിലൂടെ കോടതിയില്‍ പിഴത്തുകയായി കെട്ടി വെക്കേണ്ടി വരുന്ന തുക അതുമായി ബന്ധപ്പെട്ട അഭിഭാഷകരില്‍ നിന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നോ പിഴയായി ഈടാക്കാന്‍ സര്‍ക്കാറിന് സാധിക്കും. ഇതിലൂടെ പലിശയിനത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന വലിയ നഷ്ട്ടം തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യം.