തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഭരണ രഹസ്യവിഭാഗമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്‌ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള പ്രവേശനമെന്നും ഉത്തരവില്‍ പറയുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സെക്രട്ടറിയേറ്റിനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപി, സര്‍ക്കാര്‍, സെക്രട്ടറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റ് വഴി പ്രവേശനം ഉണ്ടാവുക.
ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് മുൻപ് എല്ലാ ജീവനക്കാരും പാസ് വാങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാന്റീന്‍ ഗേറ്റ് വഴിയാണ് ഇരുചക്ര വാഹനങ്ങള്‍ പ്രവേശിക്കേണ്ടത്. എല്ലാ ജീവനക്കാര്‍ക്കും ഐഡി കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐഡി കാര്‍ഡ് ധരിക്കാത്ത ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.
ആഭ്യന്തര വകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശക സഹായകേന്ദ്രം വഴി അകത്തേക്ക് വിടണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതൽ നിയന്ത്രണങ്ങള്‍ നിലവിൽ വരുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്ന പൊതുജനങ്ങള്‍ക്കും തടസമായേക്കും.
Read Also: സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം; വ്യാപാരികളോട് മുഖ്യമന്ത്രി