തിരുവനന്തപുരം: സാഹചര്യങ്ങളാണ് ഇപ്പോഴത്തെ നിയന്ത്രങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്‌ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്‌ഥിതിയല്ല. സാഹചര്യമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് കാരണം. എവിടെ ഇളവ് നല്‍കാന്‍ പറ്റുമോ, അതെല്ലാം പരാമവധി അനുവദിച്ച് നല്‍കുന്നുണ്ട്. ആളുകളുടെ ജീവന് അപകടം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോഴിക്കോട് കടകള്‍ തുറക്കണമെന്ന് ആശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്‌ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യം തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്‌ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം; മുഖ്യമന്ത്രി പറഞ്ഞു.
കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്‌തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്‌ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് മിഠായിത്തെരുവില്‍ പ്രതിഷേധ സമരം നടന്നത്. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കോഴിക്കോട് മിഠായിത്തെരുവ് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.
എന്നാല്‍ നിരവധി ചെറുകിട വ്യാപാരികളുള്ള മിഠായി തെരുവില്‍ ഉൾപ്പടെ കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിൽ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ അശാസ്‌ത്രീയമാണ് എന്നാണ് വ്യാപാരികളുടെ ആരോപണം.
Most Read: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി