ന്യൂഡെൽഹി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. നിലവിൽ പശ്‌ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ 8 ജില്ലകളെയാണ് ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കുന്നതെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി.
അതിതീവ്രമായി മാറിയ യാസ് തീരപ്രദേശങ്ങളിലും മറ്റും കനത്ത നാശനഷ്‌ടം സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റുമാർ നേരിട്ടാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പശ്‌ചിമബംഗാളിലെ വടക്കൻ ജില്ലകളിൽ നിന്നും മറ്റും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഈ സംസ്‌ഥാനത്ത് മാത്രം ഏകദേശം 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
യാസ് തീരം തൊടാൻ പോകുന്നതോടെ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം സംസ്‌ഥാനങ്ങൾ തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു. ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ വേഗതയിൽ യാസ് തീരം തൊടുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. അതിനാൽ ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി കര, നാവിക, വ്യോമസേനകളും കോസ്‌റ്റ് ഗാർഡും സംയുക്‌തമായി രംഗത്തുണ്ട്.
Read also : തൃശൂരിൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 10 പേർക്ക് പങ്കെടുക്കാം