ന്യൂഡെൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്‌ടോബറിൽ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചതായാണ് സൂചന.
പ്രതികളുടെയും സാക്ഷികളുടെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും ഫോൺ കോൾ രേഖകൾ ശേഖരിച്ചതായി സിബിഐ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്ന് സിബിഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രത്യേക സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്‌ഥർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിബിഐ അന്വേഷണത്തിനെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണത്തിന് അനുകൂലമായി ഹൈക്കോടതി വിധിയും വന്നതോടെ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഇതുവരെയും കൈമാറിയിട്ടില്ല. അതിനാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചതായാണ് സൂചന. അതേസമയം പെരിയ ഇരട്ടകൊലപാത കേസിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
Read also: ഹാരിസ് മരണം; അന്വേഷണം പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും