കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ സിബിഐ സമർപ്പിച്ച ഹരജിയിലാണ് അനുമതി നൽകി കോടതി ഉത്തരവിട്ടത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടു വരെ ജയിലിൽ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻ പ്രതികളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിലുള്ള സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്‌ഠൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, പെരിയ ആലക്കോട് സ്വദേശി മണി എന്നിവരെ ചോദ്യം ചെയ്‌തതായി ഡിവൈഎസ്‌പി പറഞ്ഞു. തെളിവ് നശിപ്പിച്ച കേസിനാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
നിലവിൽ പെരിയ കൊലപാതക്കേസിൽ കണ്ണൂർ ജയിലിൽ 11 പ്രതികളാണ് ഉള്ളത്. കല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരൻ(54), സിജെ സജി(51), കെഎം സുരേഷ്(27), കെ അനിൽകുമാർ(33), കുണ്ടംകുഴി മലാംകടവിലെ എ അശ്വിൻ(18), ആർ ശ്രീരാഗ്(22), ജി ഗിജിൻ(26), തന്നിത്തോട്ടെ എ മുരളി(36), കണ്ണോത്തെ ടി രജ്‌ഞിത്(24), പ്രദീപൻ(38), പാക്കം വെളുത്തോളിയിലെ എ സുബീഷ്(29) എന്നിവരാണ് പെരിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പ്രതികൾ.
Read also : നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്