വയനാട്: അനുമതിയില്ലാതെ മംഗലശ്ശേരി മലയിലെ പ്ളാന്റേഷൻ തോട്ടത്തിൽ നടത്തിയ മരംമുറി തടഞ്ഞ് റവന്യൂ വകുപ്പ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ മരമുറിയാണ് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞത്. ഇവിടെ നിന്നും കൂട്ടത്തോടെ മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമമാണ് വെള്ളമുണ്ട വില്ലജ് ഓഫീസറും വനംവകുപ്പും സ്‌ഥലത്തെത്തി തടഞ്ഞത്.
പരിസ്‌ഥിതിദുർബല പ്രദേശമായി വനം വകുപ്പ് രേഖപ്പെടുത്തിയ സ്‌ഥലമാണിത്. ഇവിടെ നിന്ന് മരം മുറിക്കുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക അനുമതി വേണം. എന്നാൽ, നിയമ പ്രകാരമുള്ള ഒരു അനുമതിയും ഇവർ വാങ്ങിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അനധികൃതമായി നടത്തുന്ന ഇത്തരം മരം മുറികൾ പ്രദേശത്ത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
വാളാരംകുന്ന് പ്രദേശത്തിന് താഴെ നിന്നും കഴിഞ്ഞ ദിവസം ചെറുമരങ്ങൾ കൂട്ടത്തോടെ മുറിച്ച് കടത്തിയതായും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വൻതോതിൽ മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് കടത്തിയതെന്നും മലമുകളിലെ പല തോട്ടങ്ങളിലും ഇപ്പോഴും മരംമുറി നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
Read Also: ഹെർപിസ് ബാധ; കോട്ടൂരിലെ ആനകള്‍ക്ക് ചികിൽസ തുടങ്ങി