തിരുവനന്തപുരം: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സ്‌ഥാപിക്കാൻ അനുമതി. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ പകർത്തുന്ന ദൃശ്യങ്ങൾ സ്‌റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്‌ഥാന ഡേറ്റ സെന്ററിൽ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. സംസ്‌ഥാനത്തെ 520 പോലീസ് സ്‌റ്റേഷനുകളിൽ ക്യാമറ സ്‌ഥാപിക്കാൻ 41.60 കോടി രൂപയാണ് ചെലവ്.
ദൈനംദിന ദൃശ്യങ്ങൾ ഡേറ്റാ സെന്ററിലേക്ക് തടസമില്ലാതെ കൈമാറാൻ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. സ്‌റ്റേഷനുകളിൽ സ്‌ഥാപിക്കുന്ന ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ശേഖരിക്കുന്ന ദൃശ്യങ്ങൾ ഡേറ്റാ സെന്ററിലേക്ക് കൃത്യമായി കൈമാറുന്നുണ്ടെന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണം.
വാങ്ങുന്ന ക്യാമറകൾക്ക് അഞ്ച് വർഷം വാറന്റി വേണം ഇ- ടെൻഡർ നടപടികളിലൂടെ ആകണം കമ്പനികളെ തിരഞ്ഞെടുക്കേണ്ടത്. പോലീസിലെ സാങ്കേതിക സമിതി പദ്ധതിയുടെ ഓരോ ഘട്ടവും പരിശോധിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു.
കസ്‌റ്റഡി മരണങ്ങളുമായി ബന്ധപ്പട്ട കേസിലാണ് പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്‌ഥാപിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്. പോലീസ് സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിൻവശം, ലോക്കപ്, ഇടനാഴി, വരാന്ത, ഔട്ട്‍ഹൗസ്, റിസപ്‌ഷൻ, പരിസരം, ശുചിമുറിയുടെ പുറംഭാഗം, ഇൻസ്‌പെക്‌ടറുടെ മുറി എന്നിവിടങ്ങളിലെല്ലാം ക്യാമറ സ്‌ഥാപിക്കണമെന്നാണ് നിർദ്ദേശം. ദൃശ്യം മാത്രമല്ല ശബ്‌ദവും പകർത്താവുന്നതും രാത്രി ദൃശ്യങ്ങൾ വ്യക്‌തമായി ലഭ്യമാകുന്ന റെക്കോർഡിങ് സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Also Read: കോവിഡ്; സർക്കാർ ഉദ്യോഗസ്‌ഥരുടെ മാർഗരേഖ പരിഷ്‌കരിച്ച് പുറത്തിറക്കി