തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി വിധി ജൂലൈ 27ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ഐഎസ്‌ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയും മുൻ എസ്‌പിയുമായ എസ് വിജയനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണ പരിധിയിൽ വരണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പവർ ഓഫ് അറ്റോണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നത ഉദ്യോഗസ്‌ഥർക്ക് നൽകിയതിന്റെ രേഖകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹരജിക്കൊപ്പം കോടതിയിൽ നൽകിയിട്ടുണ്ട്.
എന്നാൽ, സ്വകാര്യ ഹരജി നിയമപരമായി നിലനിൽക്കുകയില്ലെന്നാണ് സിബിഐ കോടതിയിൽ സ്വീകരിച്ച നിലപാട്. ഇതിനിടെ ചാരക്കേസിൽ പുതിയ ഹരജിയുമായി എസ് വിജയൻ വീണ്ടും കോടതിയെ സമീപിച്ചു. ഐഎസ്ആർഒയിലെ മുൻ ശാസ്‌ത്രജ്‌ഞനും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനും എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
Also Read: ‘ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം ക്ഷമിക്കും’; ദേശീയപാതാ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി