കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയപാതാ അലൈന്‍മെന്റ് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജികൾ തള്ളിയാണ് കോടതിയുടെ പരാമർശം.
‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍ വിളിക്കായി കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‍ണന്റെ ഉത്തരവ്. ദേശീയപാത വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു.
കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ അലൈൻമെന്റിൽ പള്ളികളും ക്ഷേത്രവും ഉള്‍പ്പെടുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായും നിസാരകാര്യങ്ങളുടെ പേരിലും ദേശീയ പാത സ്‌ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും കോടതി നിലപാടെടുത്തു. ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റ് ചോദ്യം ചെയ്‌ത് നല്‍കിയ നാല് ഹരജികളും കോടതി തള്ളി.
പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്‌ഥലമേറ്റെടുപ്പുമായി സ്‌ഥലമുടമകള്‍ സഹകരിക്കണം. ഒരു വിഭാഗം പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതാ വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Also Read: ജയിലിൽ ഭീഷണി; സരിത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് എൻഐഎ കോടതി