ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ ഉളളടക്കം പരിശോധിക്കുന്നതിനുളള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിജെപി നേതാവായ വിനീത് ഗോയങ്ക സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
ട്വിറ്റർ കണ്ടന്റുകൾ, വ്യാജ വാർത്തകളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അക്കൗണ്ടുകളിൽ കൂടി അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ എന്നിവ പരിശോധിക്കാൻ സംവിധാനം കൊണ്ടുവരണമെന്നും ഇതിനായി കേന്ദ്രത്തിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഇത്തരമൊരു നിയമത്തിന്റെ അഭാവത്തിൽ ട്വിറ്റർ പോലുളള സാമൂഹിക മാദ്ധ്യമങ്ങളും ഓൺലൈൻ കണ്ടന്റുകളും ചിലർ ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഉന്നതരായ വ്യക്‌തികളുടെയും വിശിഷ്‌ട വ്യക്‌തികളുടെയും ഉൾപ്പടെ നൂറുകണക്കിന് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും ഉളളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Read Also: കള്ളപ്പണം; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് ഇഡി