തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ചികിത്സക്ക് സംസ്ഥാനത്ത് നടത്തി വരുന്ന പ്ലാസ്‌മാ തെറാപ്പിക്ക് കോവിഡ് മുക്‌തരുടെ സഹായം തേടി മുഖ്യമന്ത്രി. ചികിത്സക്ക് ആവശ്യമായ പ്ലാസ്‌മയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് രോഗ മുക്‌തരായവരുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: ഒരുമിച്ച് മുന്നോട്ട്; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്‌ത് പ്രതിപക്ഷം
പ്ലാസ്‌മയുടെ ലഭ്യതക്കുറവ് തൃശൂർ ജില്ലയിൽ നിന്നുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശങ്കയുടെ നാളുകളിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർക്ക് ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്നവരെ സഹായിക്കാൻ സാധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രോഗ മുക്‌തരുടെ രക്തത്തിലെ പ്ലാസ്‌മയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആന്റി ബോഡിയാണ് പ്ലാസ്‌മാ തെറാപ്പിയിൽ ഉപയോഗിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നാണ് പ്ലാസ്‌മ സ്വീകരിക്കുന്നത്.
സാധാരണ രക്തദാനത്തേക്കാൾ ലളിതമായ നടപടിയാണ് പ്ലാസ്‌മാ തെറാപ്പിയിൽ ഉള്ളത്. രോഗം ഭേദമായി കുറഞ്ഞത് രണ്ടാഴ്‌ച എങ്കിലും ആയവർക്ക് പ്ലാസ്‌മ നൽകാം. പ്ലാസ്‌മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബർ 1 മുതൽ കോട്ടയം ജില്ലയിൽ പ്രത്യേക ക്യാമ്പയ്‌ന് തുടക്കം കുറിക്കും. പ്രതിദിനം 5 പേരെ വീതം പങ്കെടുപ്പിച്ച് 100 ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്‌മ ശേഖരിക്കുക എന്നതാണ് ലക്ഷ്യം.