തിരുവനന്തപുരം: സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും അഭ്യർത്ഥനകളും പൂർണമായി സ്വാഗതം ചെയ്‌ത് പ്രതിപക്ഷം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ചില ഘട്ടങ്ങളിൽ സങ്കുചിത താൽപര്യങ്ങൾ നാം പൊതുവായി നേരിടുന്ന ഭീഷണിയെ അവഗണിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗവ്യാപനം വലിയൊരു ഭീഷണിയായി തുടരുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഇനി സംഭവിക്കാതിരിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിലെ സങ്കീർണമായ സാഹചര്യം തരണം ചെയ്യാൻ അകമഴിഞ്ഞ പിന്തുണയും സഹകരണവും വേണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. ഈ സാഹചര്യം അണികളെ ജാഗ്രതപ്പെടുത്താൻ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. നാടിനെയും ജനങ്ങളെയും മുൻ നിർത്തിയുള്ള ഉത്തരവാദിത്വ പൂർണമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ മാത്രമേ ഏത് ഭാഗത്ത് നിന്നും ഉണ്ടാകൂ എന്ന് ഉറപ്പ് വരുത്താൻ ഒരുമിച്ച് നീങ്ങണം എന്ന അഭ്യർത്ഥന എല്ലാ രാഷ്ട്രീയ കക്ഷികളും സ്വീകരിച്ചു.
സർവകക്ഷി യോഗത്തിലെ വിശദമായ ചർച്ചക്ക് ഒടുവിൽ എല്ലാ കക്ഷികളും ചില കാര്യങ്ങളിൽ പൊതുവായി യോജിപ്പ് അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ, ഏകീകൃതമായ രീതിയിൽ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന കാര്യത്തിലും എല്ലാവരും യോജിച്ചു. ഇപ്പോഴത്തെ ഘട്ടത്തിൽ ലോക്ക് ഡൗൺ പരിഹാരമല്ല എന്ന നിർദ്ദേശവും എല്ലാവരും മുന്നോട്ട് വെച്ചു.
വിവാഹം,മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയ പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൃത്യമായി സർക്കാർ തീരുമാനിക്കണമെന്നും നിർദ്ദേശമുണ്ടായി. കോവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാധാന്യം എന്നത് എല്ലാവരും നിസംശയം സമ്മതിച്ചു.