വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും. ആഗോള ഭീകരവാദ ഭീഷണി, അഫ്‌ഗാൻ, കോവിഡ് നിയന്ത്രണം, കാലാവസ്‌ഥാ വ്യതിയാനം, ഇന്തോ- പസഫിക് പ്രശ്‌നം എന്നിവയാകും നേതാക്കളുമായി മോദി ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ.
മറ്റന്നാൾ ഐക്യരാഷ്‍ട്രസഭാ പൊതുസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ബൈഡനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ക്വാഡ് രാജ്യത്തലവൻമാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ) നേരിട്ടുള്ള ആദ്യയോഗം ചേരും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാനിലെ യോഷിഹിഡെ സുഗ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കയിൽ എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കൻ സന്ദർശനമാണിത്. 2019ൽ ഹൂസ്‌റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാനാണ് അവസാനമായി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചത്. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തിരുന്നു. ജോ ബൈഡനുമായി വിർച്വൽ കൂടിക്കാഴ്‌ചകളും ഫോൺ സംഭാഷണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത്.
Read also: ഇന്ത്യന്‍ താലിബാന്‍ പരാമർശം; ജാവേദ് അക്‌തറിനെതിരെ ആര്‍എസ്എസ്