മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം.
“18 വയസിൽ താഴെയുള്ളവരെ കുട്ടികളായാണ് നിയമം കണക്കാക്കുന്നത്. എങ്കിലും, തന്റെ അനുവാദത്തിലാണ് കാമുകൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കുട്ടി പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ സാധുതയില്ല“ കോടതി പറഞ്ഞു. 19കാരനെതിരെ പോക്‌സോ പ്രകാരമുള്ള കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി താൽക്കാലികമായി റദ്ദാക്കിയാണു കോടതി ഈ നിരീക്ഷണം നടത്തിയത്.
എഫ്‌ഐആറിൽ നൽകിയ മൊഴി പെൺകുട്ടി മാറ്റിയതും ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ അനുവാദത്തിലാണ് ലൈംഗിക ബന്ധം ഉണ്ടായതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകുകയും ചെയ്‌തിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്നു നിർദേശിച്ചു. എന്നാൽ, കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വിചാരണ തുടരും.
സമാനമായ വിധി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ ജസ്‌റ്റിസ് എന്‍ വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചും നടത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ആണ്‍കുട്ടിക്കെതിരെ പോക്‌സോ കേസ് ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
18 തികയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാരോപിച്ച് 20കാരനെതിരെ ചുമത്തിയ പോക്‌സോ കേസിലെ വാദത്തിന് ഇടയിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. കാലാനുസൃതമായ മാറ്റം പോക്‌സോ കേസുകളിൽ വരുത്തേണ്ടതുണ്ട് എന്നും കോടതി പറഞ്ഞിരുന്നു.
“ജീവശാസ്‌ത്രപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളും പ്രകടമാകുന്ന പ്രായമാണ് കൗമാരക്കാരുടേത്. ഈ പ്രായത്തിൽ കൗമാരക്കാര്‍ തമ്മിലുള്ള പ്രണയബന്ധങ്ങളില്‍ സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും കാര്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും ഉണ്ടാകേണ്ടതുണ്ട്. സ്വന്തമായി തീരുമാനമെടുക്കാന്‍ അവര്‍ പ്രാപ്‌തരാകുന്നത് വരെ ഈ പിന്തുണ അവര്‍ക്ക് നല്‍കണം“ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്‌റ്റിസ് എന്‍ വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
Most Read: മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം