തിരുവനന്തപുരം: വിചാരണക്ക് ഹാജരാകാത്ത പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെത്തിയ പോലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് ആണ് പിടിയിലായത്. ഇയാൾ മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ഇത് തിരഞ്ഞ് പോയ പൊലീസ് സംഘത്തിന് മുന്നിലേക്കാണ് പ്രതി അവിചാരിതമായി എത്തിയത്.
2017ലെ മീൻപിടിത്ത സീസണിലുണ്ടായ കൊലപാത കേസാണ് സംഭവങ്ങള്‍ക്ക് ആസ്‌പദമായത്. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൽസ്യ തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ വിഴിഞ്ഞം പോലീസ് അന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനു മുഹമ്മദ് തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
സഹപ്രതികള്‍ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാൾ വിചാരണക്കും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീൽ കോടതിയെ അറിയിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്‌റ്റഡിയിലെടുത്ത സീനു മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Also Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ