കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. ബദിയടുക്ക പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് മൊഴിയെടുക്കൽ.
പത്രിക പിൻവലിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൈക്കൂലി നൽകിയെന്ന് കെ സുന്ദര ഇന്നലെയാണ് വെളിപ്പെടുത്തിയത്. സ്‌ഥാനാർഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വിവി രമേശൻ ആണ് കാസർഗോഡ് എസ്‌പിക്ക് പരാതി നൽകിയത്.
സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്നാണ് ഇന്നലെ സുന്ദര വെളിപ്പെടുത്തിയത്. നാമനിർദ്ദേശ പത്രിക നൽകുന്നതിന്റെ തലേദിവസമാണ് പണം കിട്ടിയത്. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചത്, കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും സുന്ദര പറഞ്ഞിരുന്നു.
Must Read: ലക്ഷദ്വീപ് വിഷയത്തിൽ ആശങ്ക; മോദിക്ക് കത്തയച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ