ഗുവാഹത്തി: അസമിലെ ദാറംഗ് ജില്ലയിലെ ധോൽപൂർ ഗോരുഖുട്ടി ഗ്രാമത്തിൽ പോലീസ് വെടിവെപ്പ്. രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. ഒൻപത് പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എന്ന് പറഞ്ഞാണ് പോലീസ് തോക്കും ലാത്തിയുമായി ഗ്രാമത്തിൽ എത്തിയത്. കാർഷിക പദ്ധതിക്കായി 4,500 ബിഗാസ് സർക്കാർ ഭൂമി തിരിച്ചു പിടിക്കാനാണ് സർക്കാർ നീക്കം. ഇതിനായി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
ഒഴിപ്പിക്കൽ നടപടികൾക്കായി പോലീസ് സംഘം എത്തിയതോടെ ഗ്രാമീണർ സ്‌ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടി. ഇതോടെ പ്രദേശവാസികളെ പോലീസ് തല്ലിച്ചതക്കുകയും വെടിയുതിർക്കുകയും ആയിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സംഭവ സ്‌ഥലത്തു നിന്നും പുറത്തു വന്നത്. മൃഗീയമായാണ് പോലീസ് ഗ്രാമീണരോട് പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിങ്കളാഴ്‌ച നടന്ന ഒഴിപ്പിക്കലിൽ 800ഓളം കുടുംബങ്ങൾക്കാണ് ഭൂമി നഷ്‌ടപ്പെട്ടത്. ധോൽപൂർ ബസാർ ഏരിയ, വെസ്‌റ്റ് ചുബ ഏരിയ, ധോൽപൂർ, സിപജ്ഹർ റവന്യൂ സർക്കിൾ എന്നിവിടങ്ങളിലാണ് തിങ്കളാഴ്‌ച ഒഴിപ്പിക്കൽ നടത്തിയത്.
കയ്യേറ്റം ഒഴിപ്പിക്കാൻ ചെന്നതോടെ ഗ്രാമീണർ കല്ലേറ് നടത്തിയെന്നും ഇതേത്തുടർന്നാണ് പോലീസ് നടപടി ഉണ്ടായതെന്നും ആണ് ദാറംഗ് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്‌പി) സുശാന്ത ബിശ്വ ശർമ്മ പറയുന്നത്.
പ്രദേശവാസിയെ വെടിവെക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; വലിയ പ്രദേശമാണ് അവിടം. ഞാൻ മറ്റൊരു ഭാഗത്തായിരുന്നു. കാര്യങ്ങൾ പരിശോധിച്ച് മറുപടി നൽകാം.
Most Read: ഉറി സെക്‌ടറിലെ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ചു