പാലക്കാട്: കണ്ണൂരിൽ മാവേലി എക്‌സ്‌പ്രസിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി. മദ്യപിച്ച് രണ്ടുപേർ പ്രശ്‌നം ഉണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഒരു യാത്രക്കാരൻ തീർത്തും മോശം അവസ്‌ഥയിലായിരുന്നു. ഒരു യാത്രക്കാരൻ രണ്ട് പെൺകുട്ടികൾ ഇരുന്ന സ്‌ഥലത്തായിരുന്നു. ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തു വീണു. അയാളെ എഴുന്നേൽപ്പിക്കാനാണ് ഷൂസുകൊണ്ട് എഎസ്ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചിരിക്കുന്നത്. യാത്രക്കാരനെ ചവിട്ടിയത് തെറ്റാണെന്നും, ഉദ്യോഗസ്‌ഥന്റെ ഭാഗത്തുനിന്നുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല.
ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത ആളിന് മര്‍ദ്ദനമേറ്റ വിവരം മാദ്ധ്യമങ്ങളില്‍ കൂടിയാണ് പുറത്തുവന്നത്. എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.
സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പോലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്‌ളീപ്പര്‍ കംപാർട്മെന്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Most Read: ആക്രിക്കടയിലെ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് മന്ത്രി