കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 30ന് ജനിച്ച പെൺകുഞ്ഞിനെയാണ് ദാരിദ്ര്യം മൂലം മാതാപിതാക്കൾ വിൽക്കാൻ തയാറായത്. കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കുഞ്ഞിനെ വാങ്ങാൻ തയാറായ കണ്ണൂർ സ്വദേശികൾ പ്രസവ സമയത്ത് ആശുപത്രിയിൽ എത്തിയിരുന്നു. ഇവരുടെ മേൽവിലാസമാണ് പ്രസവിച്ച യുവതി ആശുപത്രിയിൽ നൽകിയത്. ഇതോടെ അസം സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത് എന്നതിനുള്ള രേഖാപരമായ തെളിവുകൾ ഇല്ലാതെയായി.
Read also: മൃതസഞ്‌ജീവനി; അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍
അന്വേഷണത്തെ തുടർന്ന് യുവതി വാടകക്ക് താമസിക്കുന്ന കക്കാട് ഹാജി ക്വാർട്ടേഴ്‌സിൽ ദമ്പതികളെയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. കുട്ടിയെ മാതാപിതാക്കളുടെ കൂടെ അയച്ചാൽ വീണ്ടും വിൽപന നടത്താൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിന്റെ ശ്രദ്ധയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി കുഞ്ഞിനെ ചൈൽഡ് കമ്മിറ്റി മുൻപാകെ ഹാജരാക്കി.