ആലപ്പുഴ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്. എന്നാൽ ഇതിലധികം സഞ്ചാരികൾ യാത്ര ചെയ്യുന്നുണ്ടോ എന്നറിയാനാണ് പോലീസിന്റെ പരിശോധന.
അതേസമയം, സഞ്ചാരികളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പോലീസിന്റെ പരിശോധനകൾ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന് ബോട്ടുടമകൾ കുറ്റപ്പെടുത്തി. എന്നാൽ, സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഹൗസ് ബോട്ട് മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത് എങ്കിലും ചില സംഘങ്ങൾ നേരത്തെ അറിയിച്ചതിലും കൂടുതൽ ആളുകളുമായാണ് എത്തുന്നതെന്ന് ബോട്ടുടമകൾ പറയുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കൂടുതൽ യാത്രക്കാരെ അനുവദിച്ച ബോട്ടുകൾക്ക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിലെ ബസുകളിൽ ഉൾപ്പടെ പരിശോധന കർശനമാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആലപ്പുഴയിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് നടപടി.
Also Read: അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്