ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നി പീഡനത്തിനിരയായതായി പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതിയായ അസ്‌ഫാക് ആലം പീഡിപ്പിച്ചു കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ പോസ്‌റ്റുമോർട്ടം.
പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം നാളെ കീഴ്‌മാട് ശ്‌മശാനത്തിൽ നടക്കും.
അതേസമയം, സംഭവത്തിൽ പോലീസിന് വീഴ്‌ച സംഭവിക്കില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. പ്രതിയെ ഉടൻ തന്നെ കണ്ടെത്താൻ പോലീസിന് സാധിച്ചുവെന്നും ഡിജിപി വ്യക്‌തമാക്കി. അതിനിടെ, സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. മനുഷ്യമനസിനെ നടുക്കുന്ന സംഭവമാണിതെന്നും, അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇടപെടുമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സി വിജയകുമാർ വ്യക്‌തമാക്കി.
ആലുവ മാർക്കറ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസ്‌ഫാക് ആലം ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്‌ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
മുക്കത്ത് പ്ളാസയിൽ വാടകയ്‌ക്ക് താമസിക്കുന്ന ബീഹാർ ബിഷാംപറവൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ്(5) വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപ് താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസ്‌ഫാക് ആലം.
Most Read| സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി