കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹരജിക്ക് പിന്നിൽ രാഷ്‌ട്രീയ ശക്‌തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികൾ വരുന്നത് സംശയകരമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ അന്തിമ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നൽകിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രതിയുടെ രാഷ്‌ട്രീയ പശ്‌ചാത്തലം എല്ലാവർക്കും അറിയാവുന്നതാണ്. അത് ഞാൻ ആവർത്തിക്കുന്നില്ല. കേസിന്റെ അന്വേഷണം പിണറായി വിജയൻ സർക്കാർ സത്യസന്ധമായും നീതിയുക്‌തമായും നടത്തും.
നടിയുടെ ഹരജിയിൽ പറയുന്ന കാര്യങ്ങൾക്ക് വസ്‌തുതാപരമായ പിൻബലമുണ്ടെന്ന് കരുതുന്നില്ല. അതിന് പിന്നിൽ ഏതോ രാഷ്‌ട്രീയ ശക്‌തികളുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എങ്ങനെ വന്നു. ഇതെല്ലാം ബോധപൂർവം കെട്ടിച്ചമച്ച ആരോപണങ്ങളാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് തന്നെ അതിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത് ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ മറ്റുചില താൽപര്യങ്ങൾ വെച്ച് ഇവരെ ആരോ ഉപയോഗിക്കുന്നതാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ആന്റണി രാജു തള്ളി. പ്രതിയുടെ ഏറ്റവും അടുത്ത സുഹൃത്തായ എംഎൽഎ ഏത് പാർട്ടിയിലാണെന്നും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചായ്‌വ് എന്താണെന്നും പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അങ്ങനെയൊരാളെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസിനാണുള്ളത്. ഇതിന്റെ പേരിലെങ്കിലും രണ്ടുവോട്ട് കിട്ടാനുള്ള ശ്രമമാണ് നടക്കുന്നതിനും മന്ത്രി പറഞ്ഞു.
Most Read: കല്ലിടലിന് പകരം ജിപിഎസ് സർവേ; ടെൻഡർ വിളിച്ച് കെ റെയിൽ