തിരുവനന്തപുരം: സിൽവർ ലൈൻ സർവേ ഇനിമുതൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പൂർത്തീകരിക്കാൻ തീരുമാനം. ഇതിനായി ടെൻഡർ വിളിച്ച് കെ റെയിൽ. സിൽവർ ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്‌ത സർവേ നടത്താനാണ് കെ റെയിൽ ടെൻഡർ വിളിച്ചിരിക്കുന്നത്.
കല്ലിടൽ വേണ്ടെന്നും പൂർണമായും ജിപിഎസ് ഉപയോഗിച്ച് സർവേ പൂർത്തിയാക്കണം എന്നുമുള്ള വ്യവസ്‌ഥയിലാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവേയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സർവേ നടത്തേണ്ടത്. സിൽവർ ലൈൻ കടന്നുപോകുന്ന ഭൂമിയുടെ അളവ്, അതിർത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്‌ഥലത്തെ റെയിൽവേ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.
രണ്ട് മാസത്തിനകം സർവേ പൂർത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെൻഡർ വ്യവസ്‌ഥയിൽ ഉണ്ട്. പൂർണമായും ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഏജൻസികൾ സർവേ നടത്തേണ്ടത്.
Most Read: വിജയ് ബാബു കേരളത്തിലേക്ക്; വിമാനടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി