കൊച്ചി: ആലപ്പുഴയിലെ കൊലപാതകങ്ങളിലെ അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ. ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്‌തു. കൊലപാതകങ്ങളുടെ തുടർച്ചയായി ഇനിയൊരു ആക്രമണം ഉണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കൊല നടത്തിയവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്ന് സർക്കാർ പറഞ്ഞു. കൊലപാതകങ്ങളെ യോഗത്തിൽ ഒറ്റക്കെട്ടായി അപലപിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും പരസ്‌പരം ചെളിവാരി എറിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ് നൽകി. പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ യോഗത്തിന് ശേഷം പറഞ്ഞു.
പോലീസിനെ മാനസികമായി ശക്‌തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയ പാർട്ടികൾ സമാധാനത്തിനായി പ്രത്യേക യോഗം വിളിക്കുമെന്നാണ് യോഗത്തിന് ശേഷമുള്ള അറിയിപ്പ്. മതപരമായ പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അതിൽ എല്ലാ പാർട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
Most Read: എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു