കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഇഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്‌ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക് ചോദിച്ചു.
ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ഥം ? ഇന്നലെയാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്‌ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നില്‍; തോമസ് ഐസക് ആരോപിച്ചു.
കിഫ്ബിയിലെ എല്ലാ ഇടപാടുകളും റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുന്‍ ധനമന്ത്രി കിട്ടിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാ മാസവും കണക്ക് റിസര്‍വ് ബാങ്കിന് കൊടുക്കുന്നതാണെന്നും വ്യക്‌തമാക്കി. ഇതിനെല്ലാം പിന്നില്‍ രാഷ്‌ട്രീയ നീക്കമാണ്. ആ രീതിയില്‍ തന്നെ നേരിടണോ നിയമപരമായി നേരിടണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഐസക് അറിയിച്ചു.
Read Also: കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കെന്ന് കണ്ടെത്തൽ