തിരുവനന്തപുരം: പൂജപ്പുരയിൽ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതി അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൂജപ്പുര മുടവൻമുകളിൽ വാടകക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവരാണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. സുനിലിന്റെ മകളുടെ ഭർത്താവാണ് പ്രതിയായ അരുൺ.
ഭാര്യയുമായുള്ള കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. അരുണും ഭാര്യവീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സ്‌ത്രീധന കാര്യം പറഞ്ഞുള്ള കലഹവും പതിവായിരുന്നു. അരുണിന്റെ ഭാര്യ അപർണ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ അരുൺ ഭാര്യയോട് ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചപ്പോൾ ഭാര്യാപിതാവിനെയും സഹോദരനെയും കുത്തുകയായിരുന്നു.
രാത്രി 9 മണിയോടെയാണ് അരുണ്‍ ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയത്. വീട്ടുമുറ്റത്ത് വെച്ചായിരുന്നു ഇരുവരെയും കുത്തിയത്. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി അരുണിനെ പൂജപ്പുര ജങ്ഷനിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
Most Read: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്