കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്‌ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി അന്വേഷണം നടത്തിയിട്ടും പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ ഈ മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അറസ്‌റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പൂക്കോയ തങ്ങളോട് എസ് ഐ ടി ഓഫീസിലെത്താന്‍ രാവിലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്ന അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ താനും അറസ്‌റ്റിലാകുമെന്ന് മനസിലാക്കിയ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.
പൂക്കോയ തങ്ങൾക്ക് പിന്നാലെ കേസിലെ മറ്റ് രണ്ട് പ്രതികളായ സൈനുല്‍ ആബിദീനും ഹിഷാമും ഒളിവിൽ പോയി. ഇവരെയും ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പണം നഷ്‌ടപെട്ട നിക്ഷേപകർ തിങ്കളാഴ്‌ച ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Malabar News: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിജിലൻസ് പിടികൂടി