ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്‌ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍. കുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണ്. കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.
രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ നേരത്തെ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ഇതോടെയാണ് അറസ്‌റ്റ് ചെയ്‌തത്. എട്ട് പേരാണ് കേസില്‍ ഇതുവരെ അറസ്‌റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതില്‍ ശിവയെ തേനിയില്‍ നിന്നും സുഗന്ധിനെ തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടികൂടിയത്.
പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ചവരും സഹായം ചെയ്‌തു കൊടുത്തവരുമാണ് അറസ്‌റ്റിലായ മറ്റുള്ളവരെന്ന് പോലീസ് അറിയിച്ചു.
Read Also: വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്