കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത പ്രതികളിൽ ഒരാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കമ്പനി സിഇഒ റീനു മറിയത്തിനാണ് ജാമ്യം ലഭിച്ചത്.
ഇഡിയുടെ കസ്‌റ്റഡി അവശ്യം തള്ളിയ കോടതി പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിനെ റിമാൻഡ് ചെയ്‌തു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം.
ഇന്നലെയാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളെ ഇഡി അറസ്‌റ്റ് ചെയ്‌തത്. റോയ് തോമസ് ഡാനിയേല്‍, റീനു മറിയം തോമസ് എന്നിവരെ കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് നടപടിയിലേക്ക് കടന്നത്. നിലവിൽ കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്‌ട്രോണിക് തെളിവുകളും ഇഡി വിശദമായി പരിശോധിച്ചിരുന്നു.
1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആരോപണം. 20,000ത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.
Most Read: എതിര്‍പ്പുകളില്ല; ഒബിസി ബില്‍ പാസാക്കി ലോകസഭ