കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിൽ തകർക്കപ്പെട്ട കെഎസ്ആർടിസി ബസുകളുടെ നഷ്‌ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ അടുത്തമാസം 17ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചു.
നടപടികള്‍ കര്‍ശനവും വേഗത്തിലും വേണമെന്നും കോടതി പറഞ്ഞു. 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകാതെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ നിയമ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ഹർത്താലിനോടും സമരത്തിനുള്ള ആഹ്വാനങ്ങളോടും എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അവസരം നൽകാനാണ് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഉത്തരവ് 2019ൽ ഇറക്കിയയതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഇതിലൂടെ സർക്കാരിനു സാവകാശം ലഭിക്കും. അത് പോപ്പുലർ ഫ്രണ്ട് ചെയ്‌തിട്ടില്ല.
ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ ഇന്നലെ കേസെടുത്തിരുന്നു. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ ഉരുക്കുമുഷ്‌ടി കൊണ്ടു നേരിടേണ്ടതാണെന്നും കോടതി പറഞ്ഞു. അക്രമങ്ങളിൽ പൊതു, സ്വകാര്യ സ്വത്തുകളുടെ നഷ്‌ടം ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് നൽകണമെന്നു ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.
മിന്നൽ ഹർത്താൽ കോടതി അലക്ഷ്യമാണെന്നും പൊതു ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി എൻഐഎയും ഇ ഡിയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തിയതിലും നിരവധി പേരെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ ഹർത്താൽ അഴിഞ്ഞാട്ടം.
Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്