കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ പിടികൂടിയ 11 പേരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ കൊച്ചി കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുകയും പ്രത്യേക വിഭാഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം സൃഷ്‍ടിക്കുകയും ചെയ്‌തെന്നാണ് പ്രധാനമായും റിമാൻഡ് റിപ്പോട്ടിൽ ഉള്ളത്.
സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ഒഎംഎ സലാം ഉള്‍പ്പെടെ നൂറിലധികം ഭാരവാഹികളെയാണ് രാജ്യവ്യാപകമായി കേന്ദ്ര ഏജന്‍സികള്‍ കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളത്. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്‌മുദ്ദീൻ, സൈനുദ്ദീൻ, ഉസ്‌മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കേരളത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, കേരളത്തിൽ കസ്‌റ്റഡിയിലെടുത്ത മറ്റ് 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡെല്‍ഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിര്‍സ, ഒഎംഎ സലാം, അബ്‌ദുറഹ്‌മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്‌ദുൽ വാഹിദ്, ജസീർ, ഷഫീര്‍, അബൂബക്കർ, മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, മുഹമ്മദലി ജിന്ന മുഹമ്മദ് ഷാഹിബ് എന്നിവരെ ഡെൽഹിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.
നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭീകരവാദ സംഘടനകളായ ഐഎസ്, അൽ ക്വയ്‌ദ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണവും കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ