തൃശൂർ: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ടുപേരും പരസ്‌പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഒരു കൂട്ടർ ചെയ്യുന്ന കുഴപ്പമാണ് മറ്റൊരു കൂട്ടരുടെ നിലനിൽപ്പിന് ആധാരം. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയോടും ഭൂരിപക്ഷ വർഗീയതയോടും സമരസപ്പെടാൻ പാടില്ല എന്ന് കോൺഗ്രസ് തീരുമാനമെടുത്തത്. രണ്ടുപേരേയും ഒരുപോലെ എതിർക്കുന്നു. എന്നാൽ നിരോധനം ഒരു പരിഹാരമാണോ എന്നത് ചർച്ച ചെയ്യേണ്ടതാണെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിൽ എല്ലാ വർഗീയതക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം. കുടപിടിച്ചു കൊടുക്കുകയാണ്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോൽസാഹിപ്പിക്കുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്‌ഥാനത്ത് ഉണ്ടായത്. ഇത് അപലപനീയമാണ്. പോലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പോലീസ് ഇല്ലായിരുന്നു. വിസ്‍മയമുളവാക്കിയ നിസംഗതയാണ് പോലീസ് ഹർത്താലിൽ കാണിച്ചത്. -പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കെതിരെ നിലപാടെടുക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ വർഗീയ വിരുദ്ധ നിലപാട് കപടമാണെന്നും മുഖ്യമന്ത്രി പ്രസംഗിക്കുന്നത് വേറെയും പ്രവർത്തിക്കുന്നത് വേറെയാണെന്നും ഖ്യമന്ത്രി ഭാരത് ജോഡോ യാത്രയെ ഭയപ്പെടുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.
രാഹുൽ ഗാന്ധി തിരുവനന്തപുരം കളിയിക്കാവിള കടന്നപ്പോൾ തൊട്ട് സിപിഎമ്മുകാർക്ക് എന്തിനാണ് ഇത്ര ആധി? യാത്രയിൽ സംസ്‌ഥാന സർക്കാരിനെതിരായി പറഞ്ഞിട്ടില്ല. എന്നാൽ സംഘപരിവാറിനെതിരായി പറയുമ്പോൾ എന്തിനാണ് സിപിഎമ്മിന് ഒരു ആധി. ഇയാൾ എന്തിനാണ് യാത്ര നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിക്ക് എന്താണ് പ്രശ്‌നം? -വിഡി സതീശൻ ചോദിച്ചു.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ