തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വലിയ വീഴ്‌ച സംഭവിച്ചത്. കുറ്റപത്രം അപൂർണമെന്നും നിർണായക രേഖകൾ കുറ്റപത്രത്തിനൊപ്പമില്ലെന്നും കുറ്റപത്രം പരിശോധിച്ച കോടതി ജീവനക്കാർ കണ്ടെത്തി.
പ്രതികൾ തെളിവുകൾ നശിപ്പിച്ചതിന്റയും ഗുണ്ടാ സംഘം എത്തിയ വാഹനങ്ങളുടെയും വിവരങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലുള്ള കുറ്റപത്രം തള്ളാനാണ് സാധ്യത. കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷ് അടക്കം 11 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 11ആം തീയതിയാണ് പോത്തൻകോട് കല്ലൂരിൽ സുധീഷിനെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടിൽ കയറി ഒളിച്ച സുധീഷിനെ പിന്തുടർന്നെത്തിയ സംഘം ക്രൂരമായി വെട്ടി പരിക്കേൽപിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും അറുത്തെടുത്താണ് പ്രതികൾ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാലുമായി സംഭവ സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു
Most Read: ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിയുടെ കാമുകൻ കസ്‌റ്റഡിയിൽ