തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച സ്‌ഥലത്തും വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ സ്‌ഥലത്തും ആണ് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ചിറയിൻകീഴ് ശാസ്‌തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി.
പോത്തൻകോട് സിഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ടുവരുന്നത് അറിഞ്ഞ് പ്രദേശത്ത് ജനക്കൂട്ടം ഉണ്ടായിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഒട്ടകം രാജേഷിനെ തിങ്കളാഴ്‌ച രാവിലെയാണ് പിടികൂടിയത്. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് രാജേഷ്. തിരുവനന്തപുരം റൂറലിൽ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നതിലെ മുഖ്യ ആസൂത്രകനായ രാജേഷ് ഏറ്റവും അടുപ്പക്കാരായ ഉണ്ണിക്കും ശ്യാമിനും വേണ്ടിയാണ് കൊലയാളി സംഘത്തെ കൂട്ടിയത്.
Most Read: ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി